Monday, January 2, 2012

ഉത്തരകൊറിയ: അതിജീവനത്തിന്റെ മൂലാക്ഷരങ്ങള്‍

ഉത്തരകൊറിയയെപ്പറ്റി പുറംലോകത്തിന് അധികമൊന്നും അറിയില്ല; ആ രാജ്യത്തെ ജനങ്ങളെക്കുറിച്ചു മാത്രമല്ല, ഭരണാധികാരികളെക്കുറിച്ചു കൂടി. ഉദാഹരണമായി കഴിഞ്ഞ 17-ാം തീയതി മരണമടഞ്ഞ അവരുടെ മഹാനായ നേതാവ് കിങ് ജോങ് ഇല്‍ ജനിച്ചതെവിടെയാണെന്നത് തീര്‍ത്തും അജ്ഞാതമായ ഒരു കാര്യമാണ്. ഉത്തരകൊറിയയിലെന്നും സൈബീരിയയിലെന്നും ഒരുപോലെ അവകാശവാദങ്ങളുണ്ട്. പുതിയ നേതാവായ കിങ് ജോങ് ഉന്നിന്റെ പ്രായത്തെക്കുറിച്ചും ഇതേപോലെ ഊഹാപോഹങ്ങളുണ്ട്. 27 ആണോ 28 ആണോ എന്ന് ആര്‍ക്കും തിട്ടംപോര. ഇങ്ങനെ ഉത്തരകൊറിയ സമകാലിക ലോകത്തെ അജ്ഞാതവും അവഗണിക്കാനാവാത്തതുമായ ഒരു തുരുത്തായിത്തീരുവാന്‍ കാരണം കഴിഞ്ഞ അരനൂറ്റാണ്ടുകാലമായി അവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന ജൂച്ചെ എന്ന രാഷ്ട്രീയദര്‍ശനം മൂലമാണ്. സ്വാശ്രയത്വമാണ് ഇതിന്റെ ആധാരശില.

കുടുംബവാഴ്ച അന്യമായ സോഷ്യലിസ്റ്റ് സംവിധാനത്തിനുള്ളില്‍ ഉത്തരകൊറിയയുടെ മഹാനായ നേതാവായ കിങ് ഉല്‍ സങ്ങിന്റെ പിന്‍മുറക്കാര്‍ തുടര്‍ച്ചയായി അധികാരത്തിലേറുന്നതും ജൂച്ചെയുടെ സവിശേഷത മുഖേനയാണ്. ജൂച്ചെ എന്ന കൊറിയന്‍ വാക്കിന്റെ അര്‍ഥം മുഖ്യധാരാ എന്നാണ്. ഇതനുസരിച്ച് ഓരോ കൊറിയക്കാരനും രാജ്യത്തിന്റെ വളര്‍ച്ചയിലും വികസനത്തിലും തുല്യമായ നേതൃത്വമാണ് വഹിക്കാനുള്ളത്. അതായത് ഓരോ കൊറിയക്കാരനും രാജ്യത്തിന്റേയും തന്റെ തന്നെയും യജമാനനായ വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നു. രാഷ്ട്രത്തലവന്‍ അങ്ങനെ ഇവരുടെ ഒരു പ്രതിനിധി മാത്രമായാണ് അവതരിപ്പിക്കപ്പെടുന്നത്.

സാര്‍വദേശീയതയേക്കാള്‍ ദേശീയതയ്ക്കാണ് ജൂച്ചെയില്‍ പ്രാധാന്യം നല്‍കുന്നത്. അതായത് കൊറിയ സ്വന്തം സംസ്‌കാരത്തില്‍ നിന്നും സ്വന്തം വിഭവങ്ങളില്‍ നിന്നും അതിന്റെ ആധുനികരൂപത്തെ പടുത്തുയര്‍ത്തണമെന്ന നിര്‍ബന്ധബുദ്ധിയാണ് കിംഗ് ഉല്‍ സങ്ങിനേയും ആദ്യകാല സഖാക്കളേയും ഇത്തരം ഒരു രാഷ്ട്രീയദര്‍ശനം പടുത്തുര്‍ത്തുവാന്‍ പ്രേരിപ്പിച്ചത്. ഒപ്പം പില്‍ക്കാലത്ത് സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളായ ചൈനയും സോവിയറ്റ് യൂണിയനും തമ്മിലുണ്ടായ പ്രത്യയശാസ്ത്ര-രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ നിഷ്പക്ഷമായി നിലകൊള്ളേണ്ടതും ഉത്തരകൊറിയയ്ക്കാവശ്യമായിരുന്നു. കാരണം 1905 തൊട്ട് 1945 വരെ നീണ്ടുനിന്ന ജപ്പാന്‍ അധിനിവേശവും തുടര്‍ന്നുണ്ടായ കൊറിയന്‍ വിഭജനവും 1950കളിലെ കൊറിയന്‍ യുദ്ധവും എല്ലാം ചൈനയ്ക്കും സോവിയറ്റ് യൂണിയനും ഇടയില്‍ അടുത്ത് സ്ഥിതിചെയ്യുന്ന ഉത്തരകൊറിയയെ ഈ ശക്തരായ ആള്‍ക്കാരുമായി നല്ല ബന്ധം ഉണ്ടാക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിയിരുന്നു. എന്നാല്‍ കിങ് ഉല്‍ സങ്ങിന്റെ മരണത്തെത്തുടര്‍ന്ന് അധികാരത്തിലെത്തിയ കിങ് ജോങ് ഇല്‍ മറ്റൊരു പ്രധാന പരിഷ്‌കാരവും കൊണ്ടുവന്നു. ഇതനുസരിച്ച് രാജ്യത്തിന്റെ പ്രധാന വിപ്ലവ സംഘടനയെന്ന സ്ഥാനം തൊഴിലാളി വര്‍ഗത്തില്‍ നിന്നുമെടുത്തു മാറ്റി സൈന്യത്തിന് നല്‍കി. കാരണം അമേരിക്കയുടെ ശക്തമായ ഉപരോധങ്ങളും സാങ്കേതികമായി ഇപ്പോഴും തുടരുന്ന കൊറിയന്‍യുദ്ധവും സൃഷ്ടിച്ച സമ്മര്‍ദ്ദവുമാണ്. ഒപ്പം വ്യാവസായികമായി പിന്നോക്കം നില്‍ക്കുന്ന ഉത്തരകൊറിയയില്‍ തൊഴിലാളിവര്‍ഗം ന്യൂനപക്ഷമാണ്. കര്‍ഷകരും അവര്‍ക്ക് വന്‍ പ്രാതിനിധ്യമുള്ള സൈന്യവുമാണ് ഭൂരിപക്ഷം.

പല മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് കാഴ്ചപ്പാടുകളും ഇങ്ങനെ ഉത്തരകൊറിയന്‍ ഭരണാധികാരികള്‍ പലപ്പോഴായി മാറ്റിനിര്‍ത്തുകയും അങ്ങനെ വിശാലമായ അര്‍ഥത്തില്‍ മാത്രം മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് ആശയങ്ങളില്‍ നിലനില്‍ക്കുകയും ചെയ്യുന്ന ഒരു സവിശേഷ ഭരണസംവിധാനം കൊറിയയില്‍ ആവിഷ്‌കരിക്കുകയുമാണ് ചെയ്തത്.
ഇന്ന് പൊതുവെ ജനാധിപത്യം എന്ന പേരില്‍ ആഘോഷിക്കപ്പെടുന്ന ബൂര്‍ഷ്വാ ജനാധിപത്യത്തിന്റെ പൊയ്മുഖങ്ങള്‍ അതിന്റെ പറുദീസയായ അമേരിക്കയിലും ലണ്ടനിലുമൊക്കെയുണ്ടായിക്കൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങള്‍ വലിച്ചുകീറിയതു നാം കണ്ടു. കേവലം ഒരു ശതമാനം പൗരന്മാര്‍ക്കു വേണ്ടി മാത്രം നിലകൊള്ളുന്ന അവരിലും ഒരു ശതമാനം മാത്രമുള്ളവരാല്‍ നയിക്കപ്പെടുന്ന സ്വേച്ഛാധിപത്യങ്ങളാണ് പാശ്ചാത്യരാജ്യങ്ങളില്‍ ജനാധിപത്യത്തിന്റെ മുഖംമൂടിക്കു പിന്നില്‍. മാര്‍ക്‌സ് പറയുന്നതുപോലെ മുതലാളിമാര്‍ക്ക് സ്വന്തം ആവശ്യങ്ങള്‍ നടത്തിയെടുക്കാനുള്ള വെറും ഏജന്‍സിയായി ആധുനിക ജനാധിപത്യ സ്ഥാപനങ്ങള്‍ നിലകൊള്ളുന്നതെന്ന് നാം ഇങ്ങനെ മനസ്സിലാക്കുമ്പോള്‍ കുടുംബവാഴ്ചയുടെ പേരില്‍ ഉത്തരകൊറിയയെ കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ല. കാരണം ഇങ്ങനെ കുറ്റപ്പെടുത്തുന്നവര്‍ ഉദ്‌ഘോഷിക്കുന്ന ആധുനിക ജനാധിപത്യം ജനവിരുദ്ധതയുടെ ഏറ്റവും ക്രൂരമായ മുഖമാണെന്നതാണ് വാള്‍സ്ട്രീറ്റ് നല്‍കുന്ന അനുഭവപാഠം.

രണ്ട് കാരണങ്ങള്‍ കൊണ്ടാണ് വടക്കന്‍ കൊറിയയില്‍ കിങ് ഉല്‍ സങിന്റെ കുടുംബാംഗങ്ങള്‍ മാത്രം രാഷ്ട്രത്തലവന്മാരാകുന്നത്. ഒന്നാമതായി കിങ് ഉല്‍ സങ് എന്ന മഹാനായ നേതാവിന്റെ പ്രതിഛായ. വടക്കന്‍ കൊറിയ എന്ന രാജ്യത്തെ ജനങ്ങളെ പരസ്പരം ചേര്‍ത്തുനിര്‍ത്തുന്ന വികാരമാണത്. രണ്ടാമതായി കിങ് ഉല്‍ സങ്ങിന്റെ കീഴില്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി പടുത്തുയര്‍ത്തിയ ശക്തമായ ഭരണസംവിധാനം. ഭരണാധികാരി മാറിയാലും ഭരണം നടത്തുന്നത് ആധുനിക ഉത്തരകൊറിയയെ പടുത്തുയര്‍ത്തിയ സ്വാതന്ത്ര്യസമരസേനാനികളായ കരുത്തുറ്റ ഒരു നേതൃനിരയാണ്. അവരേയും ജനങ്ങളേയും തമ്മില്‍ കൂട്ടിയോജിപ്പിക്കുന്ന പശയായാണ് കിങ് ഉല്‍ സങിന്റെ തായ്‌വഴിയില്‍പ്പെട്ട രാഷ്ട്രത്തലവന്‍ വര്‍ത്തിക്കുന്നത്. ഇങ്ങനെ ഒരു വ്യക്തിയിലല്ലാതെ ഒരു സംവിധാനത്തില്‍ അധികാരം കേന്ദ്രീകരിച്ചതുകൊണ്ടാണ് അമേരിക്കയും ഐക്യരാഷ്ട്രസഭയും നിരന്തരം ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും ഉത്തരകൊറിയ ലോകത്തെ നാലാമത്തെ ഏറ്റവും ശക്തമായ സൈനികശക്തിയായി മാറിയത്. ഓരോ ഭരണാധികാരി മരിക്കുമ്പോഴും സുഗമമായ അധികാരക്കൈമാറ്റം സാധ്യമാകുന്നതും മറ്റൊന്നു കൊണ്ടല്ല.

ഇതിനെല്ലാം പുറമെ ഒരു രാജ്യത്തെ വിലയിരുത്തേണ്ടത് അവിടുത്തെ ജനങ്ങളുടെ ജീവിതനിലവാരം അനുസരിച്ചാവണം. ലോകത്തെ നന്നാക്കുവാന്‍ നടക്കുന്ന പാശ്ചാത്യരാജ്യങ്ങളിലെ ജനങ്ങളുടെ വര്‍ധിച്ച അസംതൃപ്തി ഇന്ന് അങ്ങാടിപ്പാട്ടാണ്. പക്ഷേ, പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ നിരന്തരം പട്ടിണിയും പരിവട്ടവും ആരോപിക്കുമ്പോഴും കൊറിയന്‍ജനത ഒറ്റക്കെട്ടായി തങ്ങളുടെ രാഷ്ട്രീയനേതൃത്വത്തിന് പിറകില്‍ അണിനിരക്കുന്നതാണ് നാം കണ്ടത്. കാരണം 'അറബ് വസന്തം' ചൈനയില്‍പ്പോലും അനുരണനങ്ങള്‍ സൃഷ്ടിച്ചെങ്കിലും കൊറിയയില്‍ ഒരു പ്രശ്‌നവുമുണ്ടാക്കിയില്ല. ഇതു സൂചിപ്പിക്കുന്നത് ജനങ്ങളുടെ അടിസ്ഥാനാവശ്യങ്ങള്‍ അവിടുത്തെ ഭരണകൂടം തൃപ്തിപ്പെടുത്തുന്നുണ്ട് എന്നതാണ്. പിന്നെ അവിടുത്തെ ഉയര്‍ന്ന വിദ്യാഭ്യാസനിലവാരം പാശ്ചാത്യര്‍ വരെ അംഗീകരിച്ചതുമാണ്.

*
മുഹമ്മദ് ഫക്രുദ്ദീന്‍ അലി ജനയുഗം 02 ജനുവരി 2012

3 comments:

വര്‍ക്കേഴ്സ് ഫോറം said...

ഉത്തരകൊറിയയെപ്പറ്റി പുറംലോകത്തിന് അധികമൊന്നും അറിയില്ല; ആ രാജ്യത്തെ ജനങ്ങളെക്കുറിച്ചു മാത്രമല്ല, ഭരണാധികാരികളെക്കുറിച്ചു കൂടി. ഉദാഹരണമായി കഴിഞ്ഞ 17-ാം തീയതി മരണമടഞ്ഞ അവരുടെ മഹാനായ നേതാവ് കിങ് ജോങ് ഇല്‍ ജനിച്ചതെവിടെയാണെന്നത് തീര്‍ത്തും അജ്ഞാതമായ ഒരു കാര്യമാണ്. ഉത്തരകൊറിയയിലെന്നും സൈബീരിയയിലെന്നും ഒരുപോലെ അവകാശവാദങ്ങളുണ്ട്. പുതിയ നേതാവായ കിങ് ജോങ് ഉന്നിന്റെ പ്രായത്തെക്കുറിച്ചും ഇതേപോലെ ഊഹാപോഹങ്ങളുണ്ട്. 27 ആണോ 28 ആണോ എന്ന് ആര്‍ക്കും തിട്ടംപോര. ഇങ്ങനെ ഉത്തരകൊറിയ സമകാലിക ലോകത്തെ അജ്ഞാതവും അവഗണിക്കാനാവാത്തതുമായ ഒരു തുരുത്തായിത്തീരുവാന്‍ കാരണം കഴിഞ്ഞ അരനൂറ്റാണ്ടുകാലമായി അവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന ജൂച്ചെ എന്ന രാഷ്ട്രീയദര്‍ശനം മൂലമാണ്. സ്വാശ്രയത്വമാണ് ഇതിന്റെ ആധാരശില.

Radheyan said...

രണ്ട് കാരണങ്ങള്‍ കൊണ്ടാണ് വടക്കന്‍ കൊറിയയില്‍ കിങ് ഉല്‍ സങിന്റെ കുടുംബാംഗങ്ങള്‍ മാത്രം രാഷ്ട്രത്തലവന്മാരാകുന്നത്. ഒന്നാമതായി കിങ് ഉല്‍ സങ് എന്ന മഹാനായ നേതാവിന്റെ പ്രതിഛായ. വടക്കന്‍ കൊറിയ എന്ന രാജ്യത്തെ ജനങ്ങളെ പരസ്പരം ചേര്‍ത്തുനിര്‍ത്തുന്ന വികാരമാണത്. രണ്ടാമതായി കിങ് ഉല്‍ സങ്ങിന്റെ കീഴില്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി പടുത്തുയര്‍ത്തിയ ശക്തമായ ഭരണസംവിധാനം.

സാര്‍ ചക്രവര്‍ത്തിമാരും ഹിറ്റലറും മുതല്‍ കെ.കരുണാകരനും കെ.എം മാണിയും വരെ കമ്യൂണിസ്റ്റാണെന്നാണ് ഇപ്പോഴെനിക്ക് തോന്നുന്നത്. (ഒരു സുഹൃത്തിന്റെ കമന്റ്)

Jagadees said...

കമ്യൂണിസ്റ്റ്കാര്‍ക്ക് തിരിച്ചറിവും നട്ടെല്ലും ഉണ്ടാകുന്ന കാലം വരുമോ?